മിക്ക കഥകളിലും നായകനും നായികക്കും മുഖ്യ സ്ഥാനം കൊടുക്കുമ്പോള്‍
ഈ കഥയില്‍ നായക സ്ഥാനത്തു വരുന്നത് ഒരു തീവണ്ടിയാണ് . പത്താം നിലയിലെ തീവണ്ടി പോലെ തന്നെ മറ്റൊരു തീവണ്ടി . പ്രണയത്തീവണ്ടി . പല പ്രണയങ്ങളും തുടങ്ങുന്നതും ഒടുങ്ങതും തീവണ്ടി മുറികളിലും തീവണ്ടിയുടെ അടിയിലും എന്നതുപോലെ തന്നെ ഇവിടെയും പ്രണയം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നതും തീവണ്ടിയില്‍ തന്നെ .മൂലകഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ല എന്നര്‍ത്ഥം. പകരം കഥാപാത്രങ്ങളില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുന്നുള്ളൂ .നിരൂപകന്മാര്‍ നോട്ട് ദിസ് പോയിന്റ് !! .
കഥ തുടങ്ങുന്നത് പത്തു പതിഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് എന്നിരിക്കട്ടെ . ആ സ്റ്റേഷനില്‍ കാണാവുന്ന കാഴ്ചകള്‍ എല്ലാം തന്നെ നിങ്ങളുടെ മനസിലേക്ക് സങ്കല്പിക്കുക .അവിടെക്കാണ് നമ്മുടെ കഥാനായകന്‍ കടന്ന് വരുന്നത് . കഥാനായകന്‍ ഒരു ചുള്ളന്‍ .നീട്ടി വളര്‍ത്തിയ കൃതാവ് , പിറകോട്ടു വളര്‍ത്തിയ മുടി ,ബെല്‍ബോട്ടം പാന്റ് ഇതൊക്കെയാണ് വേഷം . ചുണ്ടുകളില്‍ സംഗീതത്തിന്റെ മന്ത്രധ്വനികള്‍ , മനസില്‍ നിറയെ കവിതകള്‍ .പ്രണയത്തിന്റെ ചിത്ര ശലഭങ്ങള്‍ മനസ്സില്‍ പാറി പറക്കുന്ന സമയത്ത് നാട്ടില്‍ കടക്കാരുടെ ശല്യം കാരണം നാട് വിടാന്‍ വിധിക്കപ്പെട്ടവന്‍ .എവിടെക്കോ പോകാനുള്ള പുറപ്പാടിലാണ് നായകന്‍ .കഥയില്‍ ചോദ്യം ഇല്ലാത്തത് പോലെ തന്നെ കഥാനായകന്‍ എവിടേക്ക് പോകുന്നു എന്ന വായനക്കാരുടെ ചോദ്യത്തെ ഗൌനിക്കാതെ കഥാകൃത്ത് കഥ തുടരുകയാണ് .
മുകളില്‍ മീനച്ചൂടിന്റെ ഉഗ്രപ്രഭ ചൊരിയുകയാണ് സൂര്യന്‍ . താഴെ മനുഷ്യരും മൃഗങ്ങളും ഉരുകിയൊലിക്കുന്നു.
പൂക്കള്‍ വിയര്‍ക്കുന്നത് കണ്ടത് എപ്പോഴാണ് ?
കവി ഹൃദയന്‍ തൊട്ടപ്പുറത്ത് മനോരമ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പൂവ് വിയര്‍ക്കുന്നത് കണ്ട് മനസില്‍ ഓര്‍ത്തു.
പണ്ടൊരിക്കല്‍ ഇതുപോലൊരു യാത്രയിലല്ലേ പൂക്കള്‍ ആദ്യമായി വിയര്‍ക്കുന്നത് കാണുന്നത് ?
വേണ്ടാ . അതൊരു നാറ്റക്കേസാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആലോചിച്ച് എന്തിനാണ് മനസ് വിഷമിപ്പിക്കുന്നത് .കവി സ്വയം സമാധാനപ്പെടുവാന്‍ ശ്രമിച്ചു .
എന്തൊരു ചൂടാണ് അല്ലേ ?
പൂവ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി .
ഹലോ . ഞാന്‍ ജയദേവ് . ആനുകാലികങ്ങളില്‍ എല്ലാം എഴുതാറുള്ള ജയദേവ് .ആളുകള്‍ എന്നെ കളിയാക്കി ആചാര്യന്‍ എന്ന് വിളിക്കും . സത്യത്തില്‍ ഞാന്‍ ഒന്നിന്റെയും ആചാര്യനല്ല കേട്ടോ . ഒക്കെ ഓരോരോ തമാശകള്‍ .
ഏതോ നേരത്ത്, ഏതോ ദേശത്ത്… ഇനി എപ്പോഴെന്നറിയാതെ… ചക്രവാകങ്ങളെ, മിണ്ടരുത് കവി പൂവിന് സ്വയം പരിചയപ്പെടുത്തി കൊടുത്തു .
ഹലോ -ഞാന്‍ നിര്‍മ്മല . സോറി ഞാന്‍ അധികം വായിച്ചിട്ടില്ല . ഇപ്പോള്‍ മനോരമ വാങ്ങിച്ചത് തന്നെ
കൊതുകിനെ ഓടിക്കുന്നതിന് വേണ്ടിയാണ് .കൂടാതെ ഇടയ്ക്കിടെ വീശുകയും ചെയ്യാം .നിങ്ങള് പറഞ്ഞത് പോലെ എന്തൊരു ചൂടാണ് ?
കുട്ടി എവിടേയ്ക്കാണ് ?ജയദേവ് ചോദിച്ചു .
ഞാന്‍ ആന്ധ്രയിലെ അക്കല്‍ദാമയില്‍ നഴ്സിംഗ് ആദ്യ വര്‍ഷം . സത്യം പറഞ്ഞാല്‍ സമയം തീരെയില്ലാത്തത് കൊണ്ടാണ് കഥയും കവിതയും വായിക്കാത്തത് . എത്ര പഠിക്കാന്‍ ഉണ്ടെന്നോ ?ഞാന്‍ ആകെ വായിച്ചിട്ടുള്ളത് അമ്മ നോട്ടിസിന്റെ പുറകില്‍ എഴുതുന്ന ചിട്ടിക്കണക്കുകള്‍ മാത്രമാണ് .അത് പറയുമ്പോള്‍ നിര്‍മ്മല ചിരിക്കുന്നുണ്ടായിരുന്നു . പ്രഭാതത്തിലെ തൂമഞ്ഞിന്റെ നൈര്‍മല്യമായിരുന്നു ആ പുഞ്ചിരിക്ക്.
സമയം കിട്ടുമ്പോള്‍ അക്കല്‍ദാമയിലെ പൂക്കള്‍ വായിക്കണം കേട്ടോ. അതില്‍ കുട്ടിയെ പോലൊരു കുട്ടിയുണ്ട് .മറുപടി എന്തായിരുന്നു എന്ന് അനൌണ്‍സ്മെന്റ് കാരണം കേള്‍ക്കാന്‍ കഴിഞ്ഞില്ല . നിര്‍മലയുടെ വണ്ടി സ്റ്റേഷനില്‍ വന്നു .
നിര്‍മ്മലയെ ഞാന്‍ അക്കല്‍ദാമ എന്ന് വിളിക്കട്ടെ . ജയദേവ് ചോദിച്ചു .
പകരം വീണ്ടും അതേ ചിരി .
മറ്റെന്തെങ്കിലും പറയുവാനോ കേള്‍ക്കുവാനോ ആരും നിന്നില്ല . ജയദേവന്റെ മുംബക്കുള്ള ട്രെയിനും വന്നു നിന്നു. . പിന്നെ പെട്ടിയും എടുത്ത് ഓട്ടമായിരുന്നു .
ജനലിന്റെ അടുക്കല്‍ തന്നെ രണ്ട് പേര്‍ക്കും സീറ്റ് കിട്ടിയത് നന്നായി .അല്ലെങ്കില്‍ ചിലപ്പോള്‍ കഥ വേറെ ആയി പോയേനെ .
ജീവിതവും മരണവും സമാന്തര രേഖയില്‍ സഞ്ചരിക്കുന്നത് പോലെ , എന്‍റെ പ്രണയം , ചിരി , പൂവ് എല്ലാം എല്ലാം ആ പോകുന്ന ട്രെയിനില്‍ പോകുകയാണ് . അവളെ ഇനി ഒരിക്കല്‍ കൂടി കാണാന്‍ കഴിയുമോ ? ആ ചിരിയെങ്കിലും !! ജയദേവന്‍ ഓര്‍ത്തു .ആദ്യ ദര്‍ശനത്തിലെ അനുരാഗം എന്നാല്‍ ഇതാണോ ? എന്‍റെ പ്രണയമേ പ്രണയമേ നീ കടന്ന് പോകുകയാണോ ?ജനലഴിയില്‍ കൂടി അവളുടെ മുഖം എനിക്ക് കാണാം . അവളുടെ മുഖത്ത് ഇപ്പോഴും ആ ചിരി മായാതെ തന്നെ നില്‍ക്കുന്നു . പ്രണയ പരാഗങ്ങളും പേറി കരി വണ്ടുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പാറി നടക്കുന്നു .
( ഇവിടെ വേണമെങ്കില്‍ ഒരു ഗാനം കൊടുക്കാം )
പെട്ടന്നാണ് അവളുടെ ട്രെയിന്‍ ഇടത്തേക്ക് തിരിഞ്ഞ് പോയത് . ഇനി ഒരിക്കലും അവളെ കാണാന്‍ കഴിയില്ലേ ? ജയദേവന്‍ കുറെ നേരം കണ്ണടച്ച് അനങ്ങാതെ ഇരുന്നു . ട്രെയിന്‍ കുറെ ദൂരം കൂടി മുന്നോട്ട് പോയിക്കാണണം . ജയദേവന്റെ കണ്ണ് പുറത്തേക്ക് പോയി .അതാ അക്കല്‍ദാമ .ഒരിക്കല്‍ കൂടി ആ ആ ചിരി കാണണം .
ഡാ – ശരണേ ചങ്ങല വലിച്ചു വണ്ടി നിര്‍ത്തടാ .ജയദേവന്‍ ചങ്ങലയില്‍ പിടിച്ച് ആഞ്ഞ് വലിച്ചു .
ഈ ഭ്രാന്തന്റെ ഒരു കാര്യം .. വിട്റാ . കുറെ നേരം കൊണ്ട് നീ എന്‍റെ അണ്ടര്‍ വെയറിന്റെ വള്ളിയില്‍ പിടിച്ച് വലിക്കുന്നു .
രമേഷിന്റെ ഉച്ചത്തിലുള്ള സ്വരം ജയദേവനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി .
എന്താടാ ഇത് . നീ എവിടെയാണ് എന്ന് വല്ല ബോധവുമുണ്ടോ ? പണ്ടെങ്ങോ കണ്ട ഒരു പെണ്ണിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നു .മനുഷ്യരെ ഉറക്കത്തിലും ശല്യപ്പെടുത്തുവാന്‍ വേണ്ടി .ഭ്രാന്ത് അല്ലാതെന്താ .
θ__________________________θ__________________________θ
എത്ര ആലോചിച്ചിട്ടും ജയദേവന് ഒരെത്തും പിടിയും കിട്ടുന്നില്ല .താന്‍ കണ്ടത് ഒരു സ്വപനമായിരുന്നോ ? വിശ്വസിക്കാന്‍ കഴിയുന്നില്ല .അല്പം മുന്‍പേ തന്റെ കണ്‍ മുന്‍പില്‍ കണ്ട കാഴ്ചകള്‍ . അല്ലെങ്കില്‍ മറവിയുടെ മാറാപ്പില്‍ താന്‍ എന്നേ കുഴിച്ചു മൂടിയ സംഭവങ്ങള്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കാരണം എന്തായിരിക്കും .
നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍ !!
വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്ന് പോകുന്നത് . താന്‍ ഇപ്പോള്‍ ദുബായില്‍ വന്നിട്ട് തന്നെ ഏകദേശം ആറ് വര്‍ഷങ്ങള്‍ കഴിയുന്നു . ബാക്കി വര്‍ഷങ്ങള്‍ മുംബയിലെ ഒരു മാര്‍വാടിയുടെ കീഴില്‍ പണി ചെയ്തു .അതിനിടയില്‍ ഒന്നോ രണ്ടോ തവണ താന്‍ നിര്‍മലയെ കണ്ടിരുന്നു . ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് കണ്ടത് .അന്ന് കുറെ ഏറെ നേരം സംസാരിക്കുവാന്‍ കഴിഞ്ഞു. പിന്നൊരിക്കല്‍ താന്‍ നേരിട്ട് അവളുടെ അടുക്കലേക്ക് ചെല്ലുകയായിരുന്നല്ലോ . മുറിവേല്‍ക്കുന്ന ഓര്‍മ്മകള്‍ മുറിയുകയാണ് .
_____________________________________________
പകലത്തെ അദ്ധ്വാനങ്ങള്‍ എല്ലാം കഴിഞ്ഞ് സൂര്യന്‍ ജുമൈറ കടപ്പുറത്ത് മുങ്ങിക്കുളിക്കാന്‍ ഇറങ്ങി . ദുബായിലെ ബീച്ചില്‍ കടലിനോട് കിന്നരിക്കുവാന്‍ ധാരാളം ആളുകള്‍ എത്തിയിട്ടുണ്ട് . അവിടുത്തെ കാറ്റിന് കണ്ണീരിന്റെ നനവാണ്.മണ്ണിനു മരണത്തിന്റെ ഗന്ധവും .അനേകം ആളുകളുടെ വിയര്‍പ്പിന്റെ കഥകളാണ് ദുബായിലെ കെട്ടിടങ്ങള്‍ പൊക്കി കെട്ടിയിരിക്കുന്ന ഒരോ താബൂക്കിനും പറയുവാന്‍ ഉള്ളത് .
ജയദേവ് ഓരോന്നാലോചിച്ച് കൊണ്ട് ജുമൈറ ബീച്ചില്‍ കൂടി നടന്നു .
മനസ്സില്‍ ഉമ്പായിയുടെ ഗസലുകള്‍
ഗസലുകള്‍ തിരമാലകള്‍ പോലെ തിരയിട്ടിളകി . പാടൂ സൈഗാള്‍ പാടൂ .
നിരാശാജനകമായ കുറ്റ സമ്മതം പോലും . ഞാനെന്തിന് കുറ്റസമ്മതം നടത്തണം . എല്ലാം അവളുടെ തെറ്റല്ലേ ? എനിക്കിപ്പോള്‍ വേണ്ടത് അല്പം സ്വസ്ഥതയാണ് . ജയദേവന്റെ മനസ്സില്‍ കൂടി അക്കല്‍ദാമാ എക്സ്പ്രെസ്സ് ചീറി പാഞ്ഞു പോയി .
തുടരും